നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 19 January 2018

പ്രവര്‍‌ത്തക സമിതി

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രവര്‍‌ത്തക സമിതി ജനുവരി 19 ന്‌ ജുമുഅ നിസ്‌കാരത്തിനു ശേഷം പ്രസിഡണ്ടിന്റെ വസതിയില്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്നു.ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ യുടെ പ്രാര്‍‌ഥനയോടെ യോഗ നടപടികള്‍ ആരം‌ഭിച്ചു. ഖ്യു.മാറ്റ്‌ യുവജന വിഭാഗത്തിന്റെ പ്രശം‌സനീയമായ പ്രവര്‍‌ത്തന നൈരന്തര്യത്തെ പരാമര്‍‌ശിച്ചുള്ള  ആമുഖത്തോടെയായിരുന്നു അധ്യക്ഷന്‍ ചര്‍‌ച്ചകള്‍ക്ക്‌ തുടക്കമിട്ടത്‌.ഖ്യു.മാറ്റിന്റെ ഇതുവരെയുള്ള പ്രവര്‍‌ത്തനങ്ങള്‍ ഹൃസ്വമായി അവതരിപ്പിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്‌തു.ഒരു വര്‍‌ഷത്തെ (2017/18) വിപുലമായ പരിപാടികളുടെ സം‌ക്ഷിപ്‌ത വാര്‍‌ഷിക റിപ്പോര്‍‌ട്ട്‌ സെക്രട്ടറി അവതരിപ്പിച്ചു.

തിരുനെല്ലൂരിന്റെ ഖത്തറിലെ പ്രവാസി സം‌ഘത്തിന്‌ പുതിയ രൂപ ഭാവത്തോടെയുള്ള ഖ്യു.മാറ്റിന്റെ പ്രഥമ പ്രസിഡണ്ട്‌ ജനാബ്‌ അബു കാട്ടില്‍ മഹല്ല്‌ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിലും സീനയര്‍ അം‌ഗം ഹാജി ഹമീദ്‌ ആര്‍.കെ വൈസ്‌ പ്രസിഡണ്ടായി നിയോഗിക്കപ്പെട്ടതിലും ഖ്യു.മാറ്റിന്‌ അഭിമാനിക്കാമെന്ന  പ്രസ്‌താവന സഹര്‍‌ഷം സ്വാഗതം ചെയ്യപ്പെട്ടു.മഹല്ലിലെ പുതിയ നേതൃത്വ മാറ്റവും അതില്‍ പ്രവാസി സം‌ഘങ്ങള്‍‌ക്ക്‌ ഘടനാപരമായ പ്രാധിനിത്യവും ഉണ്ടായ സാഹചര്യവും അഭിമാനാര്‍‌ഹമാണെന്ന്‌ സമിതി വിലയിരുത്തി.നാം ചര്‍‌ച്ച ചെയ്‌തുകൊണ്ടിരുന്ന കാര്യങ്ങളുടെ സാക്ഷാത്കാരമാണ്‌ ഒരര്‍‌ഥത്തില്‍ മഹല്ലില്‍ അരങ്ങേറിയതെന്നും അതിനു ചുക്കാന്‍ പിടിക്കാന്‍ ഒരു പരിധിവരെ സെക്രട്ടറിയ്‌ക്ക്‌ സാധിച്ചു എന്നും നിരീക്ഷിക്കപ്പെട്ടു.ഈ സാഹചര്യങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുതകുന്ന കര്‍‌മ്മ രേഖകള്‍ വരച്ചു കാണിക്കുന്ന പുതിയ വിഭാവനകള്‍ പ്രവാസി സം‌ഘടനകളുടെ ഭാഗത്ത്‌ നിന്നും വിശിഷ്യാ ഖ്യു.മാറ്റിന്റെ ഭാഗത്ത്‌ നിന്നും ഉരുത്തിരിയണമെന്നും സമിതി അഭിപ്രായപ്പെട്ടു.

റമദാന്‍ സാന്ത്വന പരിപാടികളും ഇഫ്‌ത്വാര്‍ സം‌ഗമവും പൂര്‍‌വോപരി ഭം‌ഗിയായി സം‌ഘടിപ്പിക്കാന്‍ കഴിഞ്ഞതായി വിലയിരുത്തപ്പെട്ടു.നാട്ടില്‍ നടന്ന നബി ദിന പരിപാടികളും അതുമായി സഹകരിച്ച്‌ വര്‍‌ഷം തോറും നടത്താറുള്ള ഖ്യു.മാറ്റിന്റെ പങ്കും പങ്കാളിത്തവും കൂടുതല്‍ ആകര്‍‌ഷകമായിരുന്ന കാര്യവും സമിതിയില്‍ സ്‌മരിക്കപ്പെട്ടു.

ദീര്‍‌ഘ കാലമായി മഹല്ല്‌ പരിധിയിലെ അര്‍‌ഹരായ കുടും‌ബങ്ങള്‍‌ക്ക്‌ അനുവദിച്ചു കൊണ്ടിരിക്കുന്ന സാന്ത്വനം തുടര്‍‌ന്നു പോകുന്നതില്‍ സമിതി സന്തുഷ്‌ടി രേഖപ്പെടുത്തി.അനിവാര്യമായ കാരണങ്ങളാല്‍ വന്ന പോരായ്‌മകള്‍ ഉചിതമായ രീതിയില്‍ പരിഹരിക്കാനും ധാരണയായി.പുതിയ മാര്‍‌ഗ നിര്‍ദേശക രേഖയനുസരിച്ചുള്ള 'സ്‌നേഹ സ്‌പര്‍‌ശം' ഈയിടെ പരലോകം പൂകിയ വ്യക്തിയുടെ കുടും‌ബത്തിന്‌ നല്‍‌കാന്‍ ഒരുക്കം കുറിക്കാനുള്ള തീരുമാനം പ്രാരം‌ഭം കുറിച്ചു.ചുരുങ്ങിയത് 50 രിയാല്‍ വീതമാണ്‌ ഇവ്വിഷയത്തില്‍ അം‌ഗങ്ങള്‍ നല്‍‌കേണ്ടതെന്ന നിര്‍ദേശവും സമിതി അം‌ഗീകരിച്ചു.


താമസിയാതെ  നാട്ടുകാര്‍ എല്ലാവരും ഒത്തു കൂടാനുതകും വിധമുള്ള സ്‌നേഹ സം‌ഗമം പോലെയുള്ള ഒരു പരിപാടി മാര്‍‌ച്ച്‌ മാസത്തില്‍ സം‌ഘടിപ്പിക്കാന്‍ തീരുമാനിച്ചു.

2018 വര്‍‌ഷം മുതല്‍ ഖ്യു.മാറ്റുമായി സഹകരണം പുലര്‍‌ത്തുന്നവരില്‍ മാത്രമായി സ്‌നേഹ സ്‌പര്‍‌ശം പരിമിതപ്പെടുത്തണമെന്ന നിര്‍‌ദേശം അം‌ഗീകരിക്കപ്പെട്ടതായി സെക്രട്ടറി സദസ്സിനെ ധരിപ്പിച്ചു.

വര്‍‌ത്തമാന കാല സമൂഹത്തില്‍ കാണപ്പെടുന്ന വ്യതിചലനങ്ങളെ പ്രതിരോധിക്കാന്‍ ഉതകുന്ന പഠനക്കളരികള്‍ വ്യവസ്ഥാപിതമാക്കാനുതകുന്ന പദ്ധതികള്‍‌ക്ക്‌ എല്ലാ അര്‍ഥത്തിലുള്ള പ്രോത്സാഹനവും പ്രചോദനവും സമയോജിതമായി കാര്യക്ഷമമാകേണ്ടെതുണ്ടെന്ന അഭിപ്രായം സദസ്സ്‌ പങ്കുവെച്ചു.

രാജ്യത്തെ പ്രത്യേക സാഹചര്യം കാരണം തല്‍‌ക്കാലത്തേയ്‌ക്ക്‌ മരവിച്ചു പോയ സുവനീര്‍ പ്രകാശനം വൈകാതെ നടക്കണെമെന്ന അം‌ഗങ്ങളുടെ ആവശ്യം വളരെ ഗൗരവത്തോടെയാണ്‌ കാണുന്നതെന്നു അധ്യക്ഷന്‍ വിശദീകരിച്ചു.കണക്കു കൂട്ടലുകള്‍ പോലെ പരസ്യങ്ങളും അതുവഴിയുള്ള വരുമാനവും കുറഞ്ഞാലും പ്രസിദ്ധീകരണം ഉടനെ നടക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി അധ്യക്ഷന്‍ സദസ്സിനെ ധരിപ്പിച്ചു.എത്രയും പെട്ടെന്നു ഡിസൈന്‍ ചെയ്‌ത പ്രൂഫ്‌ സമര്‍‌പ്പിക്കാന്‍ കഴിയണമെന്നും അധ്യക്ഷന്‍ ബന്ധപ്പെട്ടവരെ ധരിപ്പിച്ചു.തദനുസാരം കാര്യങ്ങള്‍ നീങ്ങുമെന്ന്‌ ഡിസൈനിങ് ദൗത്യം ഏറ്റെടുത്ത അബുബിലാല്‍ പ്രതികരിച്ചു.ഇതുവരെയുള്ള സുവനീര്‍ രചനകളും മറ്റു വിവരങ്ങളുടേയും സോഫ്‌റ്റ്‌ കോപ്പി പൂര്‍‌ണ്ണമായും തയ്യാറാണെന്നും തുടര്‍ നടപടികളില്‍ ഊര്‍‌ജ്ജിതമായ 'സുവനീര്‍ പണിപ്പുരയുമായി' സഹകരിക്കുമെന്നും എഡിറ്റര്‍ സദസ്സിനെ അറിയിച്ചു.സോഫ്‌റ്റ്‌ കോപ്പി പ്രിന്റ് ചെയ്‌തു നോക്കിയപ്പോള്‍ 150 ല്‍ പരം പേജുകള്‍ ഉണ്ടെന്നും എഡിറ്റര്‍ കൂട്ടിച്ചേര്‍‌ത്തു.

എല്ലാവരും ഒരുമിച്ചിരുന്ന്‌ ഉച്ച ഭക്ഷണത്തിനു ശേഷം തുടങ്ങിയ യോഗം അസ്വര്‍ ബാങ്കൊലി മുഴങ്ങുമ്പോഴും തീര്‍‌ന്നിട്ടുണ്ടായിരുന്നില്ല.സെക്രട്ടറി ഷൈതാജ്‌ മൂക്കലെയുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.